Wednesday, December 8, 2010

കാലിടോസ്കോപ്

                അമ്മയാണ് ഓര്‍മ്മിപ്പിച്ചത്  ഇന്നു  പാറേല്‍ പള്ളിയില്‍ പെരുനാള്‍ ആണെന്ന്,വെടിക്കെട്ട്‌ ഉണ്ടെന്ന്.ഡിസംബര്‍ മാസം എന്നു പറഞ്ഞാല്‍ തന്നെ  പെരുനാളും  പരീക്ഷയും  പുല്‍ക്കൂടുമായിരുന്നു പണ്ടൊക്കെ .  ക്രിസ്മസ്   പരീക്ഷ തുടങ്ങി കഴിഞ്ഞാകും പള്ളി  പെരുനാള്‍ വരിക.എന്നു വച്ചു വെടിക്കെട്ട്‌ മുടക്കാന്‍ പറ്റുമോ ?  മുടക്കിയിട്ടുമില്ല .പരീക്ഷ കഴിഞ്ഞാല്‍ പിന്നെ പുല്‍ക്കൂട്‌ ഉണ്ടാക്കാനുള്ള  അഭിപ്രായങ്ങളും സംഘട്ടനങ്ങളും . അങ്ങനെയാണ് ഡിസംബര്‍ മാസം തീരുക .ആഘോഷങ്ങളുടെ   മുന്നോടിയായ പെരുനാളും വെടിക്കെട്ടും മനസ്സില്‍ ഇപ്പോഴും മുഴങ്ങാറുണ്ട്.
        പെരുനാള്‍ തുടങ്ങികഴിഞ്ഞാല്‍ പിന്നെ 'പെരുനാള്‍പൊടി' യുടെ  കാലമാണ് .അതെന്നാ പൊടിയാണെന്നു ചോദിക്കരുത്.വീടിലെ മുതിര്‍ന്നവര്‍ പെരുനാള്‍ പ്രമാണിച്ച് ഇളയവര്‍ക്കെല്ലാം പണം കൊടുക്കും ,ഒരു ചെറിയ തുക .അത് മിട്ടായി വാങ്ങാനോ ബലൂണ്‍ വാങ്ങാനോ ഇനി അതുമല്ലേല്‍ ചെറിയ കളി തോക്ക് വാങ്ങാനോ ഒക്കെയാണ് നമ്മളു  ചിലവാക്കുക. എന്റെ അനിയന്‍ കൊച്ചന്‍ -എബി ,അവന്‍ കുഞ്ഞായിരുന്നപ്പോള്‍ ചോദിച്ചിട്ടുണ്ട്  ,"എനിക്കു തരാവോ ശകലം പെരുനാപ്പൊടി " .ഇതു കേട്ടാല്‍ അവലോസ് പൊടി പോലെ ഏതാണ്ടു സാധനമാണ് ഇത്  എന്ന് ആര്‍ക്കാണേലും     തോന്നിപ്പോകും .കുറ്റം പറയാന്‍ പറ്റത്തില്ലേ!!!
ജപമാല പ്രദക്ഷിണം കഴിഞ്ഞാല്‍ വെടിക്കെട്ട്‌ തുടങ്ങുന്നതിനു മുന്‍പായി കുട്ടികള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്നതാണു പ്രോട്ടോകോള്‍.  പള്ളിമുറ്റത്തെ കൊടിമരത്തിന്റെ ചുവട്ടിലായിരുന്നു ഞങ്ങള്‍ കുട്ടി പട്ടാളത്തിന്റെ ഇടത്താവളം.കൂടിനു മൂത്ത ചേട്ടന്‍മാരും ചേച്ചി കൊച്ചുത്രേസ്യയും കൂടുകാരും ഉണ്ടാവും .മേല്‍നോട്ടം അവര്‍ക്കാണ് പശ്ചാത്തല സംഗീതമായി ജപമാല
"കന്യാ മേരീ വിമാലാംബെ ,ദൈവകുമാരനു മാതാവേ ................."
          സെലീന  ബിനോയിയോട് ഐസ് മിട്ടയിക്ക് കടിപിടി കൂടുമ്പോള്‍ കൊച്ചുത്രേസ്യയും കൂടുകാരും ചില്ലറ കൊച്ചു വര്‍ത്തമാനങ്ങള്‍ ഒക്കെ ആയി കൂടും.അങ്ങനെ എല്ലാരും തന്നാല്‍ ആവുന്നത് ചെയ്തുകൊണ്ട്  പെരുനാള്‍  പൊലിപ്പിക്കും.ഇതൊക്കെ ഓര്‍മയില്‍ ഉള്ള പെരുനാള്‍ കഥകള്‍ .അതിനും വളരെ മുന്‍പേ നടന്ന ഏതോ ഒരു പെരുനാളിനു 'പെരുനാള്‍പൊടി'  യായി  കിട്ടിയതാണ് ഒരു കൊച്ചു  കാലിടോസ്കോപ്.മജന്താ കളര്‍ പേപ്പര്‍ പൊതിഞ്ഞ എന്തോ ഒരു സാധനം എന്നതിനപ്പുറം അതിനെ കുറിച്ച് ഒന്നും തന്നെ അറിഞ്ഞു കൂടാത്ത പ്രായത്തില്‍ കിട്ടിയതാണ് .കണ്ണില്‍ ചേര്‍ത്ത് പിടിച്ചു കൊച്ചുത്രേസ്യ ടെമോന്‍സ്ട്രെഷന്‍    നടത്തി കാണിച്ചപ്പോള്‍  കണ്ണ് മഞ്ഞളിച്ചു പോയി .വിരിഞ്ഞു തെളിഞ്ഞു മായുന്ന  വര്‍ണങ്ങള്‍ എന്നെ കുറച്ചൊന്നുമല്ല കൊതിപ്പിച്ചത് .അന്നോളം കണ്ടിട്ടില്ലാത്ത രൂപങ്ങളും വര്‍ണങ്ങളും വിടരുകയും മായുകയും വീണ്ടും രൂപം മാറുകയും  ചെയ്യുന്നു .ഇതൊക്കെ എവിടെനിന്ന് വരുന്നുവെന്നോ എവിടേയ്ക്ക് പോകുന്നുവെന്നോ ഒന്നും മനസിലായതുമില്ല .ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയ ആശയം കൊച്ചുത്രേസ്യാ യുടെ മുന്നില്‍ അവതരിപ്പിച്ചു .എന്തുകൊണ്ട് ആ പെട്ടി തുറന്ന് അതില്‍ ഉള്ള പേരറിയാത്ത സാധനങ്ങളെ പുറത്തെടുത്തു കൂടാ .അപ്പോള്‍ രണ്ടാള്‍ക്കും ഒന്നിച്ചു  കളിക്കാല്ലോ .കൊച്ചുത്രേസ്യക്ക് അതിനോട് എതിര്‍പ്പായിരുന്നു .
പ്രായത്തിന്റെ വിവേകം ആയിരിക്കും .കൈയെത്താ   ദൂരത്തു കാണുമ്പോഴുള്ള ഭംഗിയുണ്ടാവില്ല  നിറങ്ങള്‍ കൈപിടിയില്‍ ഒതുങ്ങുമ്പോള്‍ എന്നു ആവര്‍ത്തിച്ചു പറഞ്ഞതാണ്‌ കൊച്ചുത്രേസ്യ . തുറന്നു നോക്കിയിട്ട് തീരുമാനിക്കാം എന്നായി ഞാന്‍ .ശല്യം സഹിക്കാന്‍ വയ്യാതെയാണ് കൊച്ചുത്രേസ്യാ അത് പൊട്ടിക്കാന്‍ തീരുമാനിച്ചത് .കിട്ടാവുന്ന ആയുധങ്ങളെല്ലാം സംഘടിപ്പിച്ചു .അച്ചായുടെ ഷേവിംഗ് റേസര്‍ ,ഒരു പേന ,സ്പൂണ്‍ പിന്നെ ഒരു ചെറിയ ഇഷ്ടിക .എങ്ങനെയൊക്കെയോ അത് പൊട്ടിച്ചു .പൊട്ടി വീണ കണ്ണാടിക്കൂടില്‍ നിന്നും തെറിച്ചു  വീണത്‌ കുറച്ചു വളമുറികള്‍. പേരറിയാത്ത രൂപങ്ങള്‍ക്ക്‌ പകരം പിറന്നു വീണത്‌ നിറം വാര്‍ന്നു തുടങ്ങിയ വളപ്പൊട്ടുകള്‍ .കരയണോ വേണ്ടയോ എന്നാലോചിച്ചു നില്‍കുമ്പോഴാണ് കാണുന്നത് കൊച്ചുത്രേസ്യയുടെ കയ്യിലൂടെ ചാലുകീറുന്ന ചോരപ്പാടുകള്‍ .കുപ്പിച്ചില്ല് കൊണ്ടു മുറിഞ്ഞതാണ് .ഒന്നും ആലോചിച്ചില്ല ആകാവുന്നത്ര ഉച്ചത്തില്‍ നിലവിളിച്ചു. ആരൊക്കെയോ ഓടിവന്നു .ആരോ കുറെ കാപ്പിപൊടി   കൊണ്ടുവന്നു കയ്യില്‍ പൊത്തി .രക്തം കട്ട പിടിക്കാന്‍ സഹായിക്കുമെന്ന് ; എനിക്കറിയില്ല.അടുത്തയാള്‍ വന്നു പഞ്ചസാര വച്ചു പൊതിഞ്ഞു .അതും നല്ലതാണ് പോലും .മൂന്നാമതൊരാള്‍ വന്നു വെള്ളം കൂടി ഒഴിക്കുന്നതിനു മുന്നേ അച്ചയും ജോസ്ചാച്ചനും  കൊച്ചുത്രേസ്യയെ പോക്കിഎടുത്തു കൊണ്ടോടി ,'കൈലാസം ' ക്ലിനിക് ലേക്ക്.പിന്നീടു എത്രയോ തവണ  ഇതുപോലെ അവര്‍ ഓടിയിട്ടുണ്ട് 'കൈലാസത്തിലേക്ക്'?  എണ്ണിയിട്ടില്ല.
മുറിവ് ആഴത്തിലായിരുന്നു .ഉണങ്ങാന്‍ അധികം  കാലമെടുത്തു .പുറമേ ഉണങ്ങിയെങ്കിലും അകം ഉണങ്ങാതെ തന്നെ ഇരുന്നു .രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ കൊച്ചുത്രേസ്യ ചോദിച്ചു "നിന്നോട് ഞാന്‍ പറഞ്ഞതല്ലേ അത്ര ഭംഗി ഒന്നും ഉണ്ടാവില്ലാന്ന്"... സ്വപ്നം കണ്ട നിറങ്ങളും നഷ്ട്പെട്ടു ,കൊച്ചുത്രേസ്യയുടെ കൈയും മുറിച്ചു .ആ  സങ്കടത്തില്‍  കൊച്ചുത്രെസ്യായേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങിപ്പോയി .
പിന്നീടൊരിക്കലും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല വളപ്പൊട്ടുകളില്‍ നിന്നും  വര്‍ണ്ണ ചിത്രങ്ങളെ പ്രസവിച്ച മാന്ത്രിക കണ്ണാടിയെ .ഹയര്‍ സെക്കന്ററി   സ്കൂളില്‍ ഫിസിക്സ്‌ ക്ലാസിന്റെ ബോര്‍ഡില്‍  'ബ്രൂസ്ടെര്‍ ആംഗിള്‍'   നിറയുമ്പോള്‍ ഞാന്‍ പഴയ ഓര്‍മകളില്‍ ആയിരുന്നു . ജിജി സാര്‍ തൊടുത്തു വിട്ട ചോക്ക് എന്റെ തിരുനെറ്റിയില്‍ വീണപ്പോള്‍ ഞാന്‍ മോഹിച്ച വര്‍ണങ്ങളെ ഒരിക്കല്‍ കൂടി എനിക്കു നഷ്ട്പെട്ടു .  ഓര്‍മ്മയില്‍ നിന്നും ചിതറിത്തെറിച്ച   വളപ്പൊട്ടുകളും ചോരപ്പാടും ക്ലാസിന്റെ കൂട്ടച്ചിരിയില്‍ മാഞ്ഞു പോയി .
    ഇടയ്ക്കു  കൊച്ചുത്രേസ്യാ ഓര്‍മ്മിപ്പിക്കും ചില വര്‍ണങ്ങളെ കൈയെത്താ ദൂരത്തു കാണാനാണു ഭംഗിയെന്ന് . മുറിവുകള്‍ക്ക്‌ ആഴം കൂടിയാല്‍ ഉണങ്ങാന്‍ വൈകുമെന്ന്.കരിനീലപ്പാടുകള്‍ അവശേഷിപ്പിച്ച് പുറം മങ്ങിയാലും അകം അരുണമായിരിക്കും . ഒരു കൈത്തെറ്റില്‍ വീണ്ടും രക്തം പൊടിയും.

പിന്നീടു പല വഴികളിലും  കാലിടോസ്കോപ്   അന്വേഷിച്ചു നടന്നിടുണ്ട് . അവസാനം ഇന്നു 'സ്ടെപിള്സി'ലും .ഇതുവരെ കണ്ടുകിട്ടിയില്ല ...ഇനിയും നടക്കാന്‍ വഴികള്‍ ബാക്കിയുണ്ടല്ലോ ........

Saturday, November 27, 2010

മരത്തണലില്‍ ...

          ഓര്‍മയിലെ ആദ്യത്തെ മരം ഒരു പൂത്ത കണിക്കൊന്നയാണ്‌.പ്രൈമറി സ്കൂളിന്റെ മുറ്റത്തുള്ള ഒരു കണിക്കൊന്ന.അതിന്റെ ചുവട്ടിലാണ് സെലിനയും കളിക്കൂട്ടുകാരി സിന്ധുവും വിഷുക്കാലത്ത്  പൂ പെറുക്കി നടന്നത്.അതിന്റെ ചുവട്ടിലിരുന്നാണ് കൂട്ടുകാരനുമൊത്തു   ഗുണനപ്പട്ടിക എഴുതി പഠിച്ചത് .
ഒന്നാം ക്ലാസില്‍ പഠിപ്പു തുടങ്ങിയപ്പോള്‍ സെലീന സന്തോഷിച്ചു ,ഇനി മുതല്‍ കൊച്ചുത്രേസ്യയുടെ കൂടെ സ്കൂളില്‍ പോകാമല്ലോ.സ്വന്തമായി പാഠപുസ്തകങ്ങള്‍  കിട്ടിയല്ലോ . ഞാനും വലുതായല്ലോ.രണ്ടര വയസു മുതല്‍ മഠം വക സ്കൂളിലെ സ്ഥിരം അന്തേവാസിയായതുകൊണ്ട്  ആദ്യമായി സ്കൂളില്‍ പോകുന്നതിന്റെ വിഷമങ്ങളില്ല.(ഞാന്‍ KG യില്‍  3 വര്‍ഷം പഠിച്ചു എന്നത് ഒരു രഹസ്യമാണ്).അന്നു മുതല്‍ സിന്ധു കൂട്ടിന് ഉള്ളത്  കൊണ്ട്  ഒരു തരത്തിലുള്ള അപരിചിതത്വവും ഇല്ലായിരുന്നു .
സ്കൂള്‍ തുറന്നു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് പുതിയ ഒരു കുട്ടി കൂടി വന്നത് ,പാപ്പി .സ്കൂളിന്റെ   പടി കയറുമ്പോള്‍ മുതല്‍ പാപ്പി തുടങ്ങും,നിലവിളി .എത്ര നേരം അങ്ങനെ കരയുമായിരുന്നു എന്നു ഓര്‍മയില്ല.പാപ്പിയുടെ കരച്ചില്‍ നിര്‍ത്താന്‍ ഗ്രെസികുട്ടി ടീച്ചര്‍ ആവുന്നത് നോകിയതുമാണ് ,നടന്നില്ല.. അപ്പുറത്തെ ബഞ്ചില്‍ ഇരുന്നു പാപ്പി കരയുമ്പോള്‍ സെലീന ഓര്‍ക്കും 'വല്ല്യ ആണ്‍കുട്ടികള്‍ കരയാന്‍ പാടുണ്ടോ' .സെലിനയെ ഒരു ചോദ്യ  ചിഹ്ന്നത്തില്‍  കൊളുത്തിയിട്ടു പാപ്പി കരച്ചില്‍ തുടര്‍ന്നു.പിന്നെ എപ്പഴോ  കരഞ്ഞു മടുത്തപ്പോള്‍ സ്വയം നിര്‍ത്തുകയായിരുന്നു കരച്ചില്‍. പതിയെ പതിയെ സെലീന കണ്ടു പിടിച്ചു പാപ്പിയുടെ സ്കൂള്‍ ബാഗിനും വാട്ടര്‍ ബോട്ടിലിനും എന്തിന് ചോറ്റുപാത്രത്തിനു  പോലും എന്തൊക്കെയോ പ്രത്യേകത ഉണ്ട്.മറ്റു കുട്ടികളുടെത് പോലെയല്ല   .'ഓ ഫോറിനാരിക്കും' ..
കല്ലുപെനുസില്‍ കൊടുത്താണ്  ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്.പൂകള്‍ ഒഴിഞ്ഞ കണിക്കൊന്നയുടെ ചുവട്ടില്‍  ഒന്നാനാം കൊച്ചു തുമ്പീ... പാടാനും  ഗുണനപ്പട്ടിക എഴുതാനും ചോറുണ്ണാനും പിന്നെ പാപ്പിയും കൂട്ടായി.രണ്ടു വിഷുക്കാലങ്ങള്‍ കൂടി  കഴിഞ്ഞു പോയി .മൂന്നാം ക്ലാസില്‍ ഓണപ്പരീക്ഷ കഴിഞ്ഞ ദിവസങ്ങളില്‍ എന്നോ  ആണ് അച്ഛനെയും കൂടി അവന്‍ വന്നത് .ഇതെന്നാത്തിനാ  ഇപ്പൊ അച്ഛനേം കൂട്ടി...ആ ..ആര്‍ക്കറിയാം ...' .ഉടനെ തന്നെ അറിഞ്ഞു അവനെ സ്കൂള്‍ മാറ്റാന്‍ പോകുവാണെന്ന്  .ദൂരെ ഏതോ സ്കൂളിലേക്ക്  .ഇതെന്നോട് പറഞ്ഞതല്ല ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞതാണ് .ക്ലാസ്സില്‍ വന്നു എല്ലാവരോടുമായി യാത്രയും പറഞ്ഞു .എല്ലാവരോടും ഇത്ര യാത്ര പറയാന്‍ എന്താ ... എന്നിട് എന്നോട് ഒരു വാക്ക് പറയാതെ പോകുന്നോ .ഞാന്‍ സ്ലേറ്റില്‍ നിന്നും കണ്ണെടുക്കാതെ ഗുണനപ്പട്ടിക കുത്തിക്കുറിച്ചു.ഒന്നും സംഭവിച്ചില്ല .അവര്‍ രണ്ടാളും പോയി എന്നു മനസിലായി.അപ്പൊ എന്നോട് പറയാതെ പോയി !!! വല്യ പിള്ളേരു കരയാന്‍ പാടില്ല എന്നു അമ്മ പറഞ്ഞിട്ടുള്ളത്  കൊണ്ടു മാത്രം ഞാന്‍ കരഞ്ഞില്ല.ക്ലാസ് കഴിഞ്ഞു വെറുതെ കൊന്നയുടെ ചുവട്ടില്‍ ചെന്ന് നോക്കി,ഇനി അവിടെ എങ്ങാനും നില്പ്പുണ്ടെങ്കിലോ ..അവിടെയൊന്നും ആരെയും കണ്ടില്ല .പിന്നെ ഓര്‍ത്തു, ചിലപ്പോ   അവന്‍റെ അച്ഛന്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയതാവും ,ഇഷ്ട്ടമുണ്ടായിട്ടാരിക്കില്ല .ഒരിക്കലും കണ്ടിട്ടില്ലാത്ത ആ അച്ഛന്‍ അന്നു മുതല്‍ എന്റെ ശത്രുവായി.കുറച്ചേറെക്കാലം എന്റെ ശത്രുവായി തന്നെ തുടര്‍ന്നു .ഏതോ വല്യ കോളേജിലെ സാര്‍ ആണെന്ന് കേട്ടിട്ടുണ്ട് .പാപ്പി  പോയത് പ്രമാണിച്ച് ഞാന്‍  രണ്ടു ദിവസം ചോറുണ്ടില്ല  എന്നു കൊച്ചുത്രേസ്യ പറയുന്നു .എനിക്കോര്‍മയില്ല .പക്ഷെ കൊച്ചുത്രേസ്യക്ക് ഓര്‍മ്മയുണ്ട് ,എന്റെ പദംപെറുക്കല്‍  മുഴുവന്‍ കേട്ട് നിന്നത് കൊച്ചുത്രേസ്യയാണല്ലോ .

എത്രയോ കൊല്ലങ്ങള്‍ കഴിഞ്ഞ് ,പുതിയ കോളേജില്‍ മാസ്റ്റര്‍ ഡിഗ്രിക്കു  പഠിക്കാന്‍ ചെന്നപോള്‍ അറിയാമായിരുന്നു ഭൂതകാലത്തിലെ ശത്രു ഇവിടെ ടീച്ചര്‍ ആണെന്ന് ,അതും എന്റെ മെയിന്‍ സബ്ജെക്റ്റില്‍ .ക്ലാസ് മുറിയുടെ മുന്നിലെ പൂത്ത ബോഗേയന്‍ വില്ലയുടെ  ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് നടന്നുവരുമ്പോഴാണ്  സര്‍ നെ ആദ്യം കാണുന്നത്.ജനാലക്കരികില്‍ നിന്ന് ഞാന്‍ ഒന്ന് നീട്ടി വിഷ് ചെയ്തു "ഗുഡ് മോര്‍ണിംഗ് സാര്‍ ".ഒരു പുഞ്ചിരിയുമായി സര്‍ നടന്നു പോയപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു "പാപ്പിയുടെ അച്ഛനോട് മൂന്നാം ക്ലാസുകാരി  സെലീന ക്ഷമിച്ചിരിക്കുന്നു "
മഴക്കാലത്ത്‌ തളിര്‍ക്കുകയും മറ്റെല്ലാക്കാലങ്ങളിലും ഇളം റോസ് നിറത്തില്‍  പൂക്കുകയും  ചെയ്തിരുന്ന ആ ചെടിയെ ഒരു കാരണവുമില്ലാതെ ഞാന്‍ ഇഷ്ടപ്പെട്ടു.രണ്ടാം വര്‍ഷത്തിലെ സേവന വാരം കഴിഞ്ഞപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അതിന്റെ ഇലക്കൈകളെല്ലാം വെട്ടിമാറ്റി .ഷാജി സര്‍ന്‍റെ പണിയാണ് ."തോമാച്ചോ , മേഴ്സിയെ   ...ഇതു കണ്ടോടി".
മേഴ്സി ഓടി വന്നു ,തോമാച്ചന്‍ നാടകീയമായി വിളി കേട്ടു "എന്താ.."
"ദേ നമ്മുടെ ബോഗയന്‍ വില്ല ...".
സങ്കടം തോന്നി ,വെറുതെ...
ആ ദുഃഖത്തില്‍ തോമാച്ചന്‍ താത്വികനായി "കാലമിനിയുമുരുളും ,വിഷു വരും ....."

പിന്നെ തളിരും പൂവും ഒക്കെ വന്നു .അപ്പോള്‍ ഞാന്‍   ഇങ്ങു ഉദ്യാന നഗരത്തില്‍ എത്തി .ഇവിടെ കൂട്ടിന് ഒരുപാട് മരങ്ങളും .വേനലിലെ പൊള്ളുന്ന പതിവു നടത്തങ്ങളില്‍  ചുവപ്പിന്റെ വഴി വെട്ടിയ ഗുല്‍മോഹര്‍ ,വാക്കുകള്‍ മൌനത്തിനു വഴിമാറിയപ്പോള്‍  കൂട്ടു തന്നൊരു പാല മരം ,ഏഴിലകളില്‍ ചുറ്റപ്പെട്ട അവളുടെ നൂറ്റൊന്നു കുഞ്ഞു പൂക്കള്‍ ,അവിടെ തത്തകള്‍ ചേക്കേറും എന്നു പറഞ്ഞ് സുഹൃത്ത്‌ ചൂണ്ടികാണിച്ചു തന്നൊരു പൂവരശും ഇലഞ്ഞിയും  പിന്നെ കഴിഞ്ഞ പൂക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌ എന്നു പറഞ്ഞ് ഇവിടെ  ഞാന്‍ നട്ടു നനച്ചു വളര്‍ത്തിയൊരു പൂമരവും - ഒരു  നീലക്കടമ്പ് .

 ബാക്കി    പഴമ്പുരാണം   ഒരു ചായക്ക്‌ ശേഷം ആകാം  എന്നു തീരുമാനിച്ച് കല്ലുവെട്ടിയ പതിവു നടവഴിയില്‍ കൂടി നടന്നു .ഒരു കൂട്ടിന് കക്കാടിന്റെ രണ്ടു വരികളും മൂളി
           "....പിന്നെയോരോ തളിരിലും പൂ വരും കായ് വരും
            അപ്പോള്‍ ആരെന്നുമെന്തെന്നും  ആര്‍ക്കറിയാം
     നമുക്കിപോഴീ   ആര്‍ദ്രയെ ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം ......"
                                                                 

Tuesday, November 23, 2010

ബ്രാന്‍ഡ്‌എഡ് !!!

മുളകുപ്പാടം ട്രേയ്ടെഴ്സ് ന്റെ പരസ്യം പതിച്ച ഒരു B S A  സൈക്കിള്‍ ചവിട്ടിയാണ് കറിയാച്ചായന്‍  എന്റെ ജീവിതത്തിലേക്കു വരുന്നത് .അച്ചായുടെ കൂട്ടുകാരന്റെ മകന്‍ ,ചേച്ചി കൊച്ചുത്രേസ്യക്ക് സുഹൃത്ത്‌ കറിയാച്ചന്‍ ,എനിക്കു കറിയാച്ചായനും .ചാര നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും/( അല്ലെങ്കില്‍ വെള്ള മുണ്ടും)  ഒരു കറുത്ത ശീലക്കുടയും അച്ചായന്റെ  ട്രേഡ് മാര്‍ക്കായിരുന്നു .
കറിയാച്ചായന്‍ അച്ചായനകുന്നതിനു മുന്‍പ് ,കറിയകൊച്ചായിരുന്ന  കാലത്തെ ഏറ്റവും വലിയ സ്വപ്നം ഒരു ഓട്ടോ ഡ്രൈവര്‍ ആകണമെന്നായിരുന്നു പോലും.ആ ഓട്ടോ ഓടിച്ചു പാലയില്‍  ഉള്ള ബേബിപ്പാപ്പന്റെ വീട്ടില്‍ പോകുന്നതു സ്വപ്നം കണ്ടാണ്‌ എന്നും ഉറങ്ങിയിരുന്നത് .പക്ഷെ  16  വയസു തികയും മുന്നേ ഓടിച്ചു തുടങ്ങിയത് ഒരു  88    മോഡല്‍ അംബാസിടര്‍ കാര്‍. ഇടയ്ക്കു കാറുമായി വരും  .എന്റെ അച്ഛയെ വിളിക്കാനോ,കറിയാച്ചായന്റെ  അച്ചയെ വിളിച്ചുകൊണ്ടു പോകാനോ ഒക്കെ.കാര്‍ അന്നൊരു അത്ഭുത വസ്തുവായിരുന്ന കൊണ്ട് അതോടികുന്ന കറിയാച്ചായനോട്‌ കുറച്ചു ബഹുമാനകൂടുതല്‍ ആയിരുന്നു.എന്റെ അറിവില്‍ അന്ന് അതുപോലെ   കാര്‍ ഓടിച്ചിരുന്നത് പാലാത്ര തങ്കച്ചന്‍ അങ്കിള്‍ ആണ് .ഒരു ചുവപ്പു മാരുതി 800  .അങ്ങനെ സൈക്കിള്‍ - കാര്‍ സഞ്ചാരങ്ങളില്‍ കറിയാച്ചായന്‍ വന്നും പോയും ഇരുന്നു .എങ്കിലും ചാര നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും(അല്ലെങ്കില്‍ വെള്ള  മുണ്ടും)  ഒരു മാറ്റവുമില്ലാതെ തന്നെ .

വര്‍ഷങ്ങള്‍ കുറച്ചേറെ അങ്ങു പോയി .കറിയാച്ചായന്‍ വക്കീലു പഠനത്തിനു പോയി ,ചേച്ചി കൊച്ചുത്രേസ്യ ഇലക്‌ട്രോണിക്സ്‌ന്. ഞാന്‍ എന്റെ വഴിക്കും .കുറെ കഴിഞ്ഞാണ് പിന്നീടു കറിയാച്ചായനെ  കാണുന്നത് .കടുത്ത പനി പിടിപെട്ട് ആശുപത്രിക്കിടക്കയിലാണ്
 ഞാന്‍ .കണ്ണു തുറക്കനാകാതെ  പാതി മയക്കത്തില്‍ പിച്ചും പേയും പറഞ്ഞു കിടപ്പാണ് .ഗത്സെമേനി പള്ളിയിലെ അച്ഛന്‍മാര്‍ ആരൊക്കെയോ വന്നു തലയ്ക്കു പിടിച്ചു പ്രാര്‍ഥിച്ചിട്ടു പോയി .പോകുന്നതിനു മുന്നേ ഒരു ചോദ്യോം "മോള്‍ക്ക് എന്നെ മനസ്സിലായോ ?"."എന്ന ചോദ്യമാ അച്ചോ എന്നും ഒന്നര മണിക്കൂര്‍ കുര്‍ബാന ചോല്ലുന്നതല്യോ ...എനിക്കു ബോധം ഒപോയിട്ടൊന്നുമില്ല"...ഉറക്കെ പറയണമെന്നു തോന്നി ,പക്ഷെ നാവു പൊങ്ങുന്നില്ല .പോട്ടെ എന്നു വച്ചു .തരക്കേടില്ലാത്ത ഒരു വാളും വച്ച്‌ വീണ്ടും റസ്റ്റ്‌ എടുക്കുമ്പോഴാണ് "എടീ കൊച്ചേ" എന്ന വിളി .കറിയാച്ചായനാണ് .കണ്ണു തുറക്കാന്‍ ഒരു ശ്രമം നടത്തി .1  മില്ലി മീറ്റര്‍ തുറന്നു കാണും . പനിപ്പുറത്തു ഞാന്‍ ഒന്ന് ഞെട്ടി .ബൂട്സ് ഇട്ട ,ജീന്‍സ് ഇട്ട ആരോ ഒരാള്‍ .ഇതാരാണപ്പാ !!! ഞാന്‍ കണ്ണ് ഇറുക്കിയടച്ചു .ഇതു വേറെ ആരോ ആണ് .എനിക്കുറക്കെ കരയണമെന്നു തോന്നി .ഇനി പള്ളീല്‍ അച്ഛന്‍  പറഞ്ഞ പോലെ എന്റെ ബോധം പോയതാണോ ...."എടീ ഇതു ഞാനാടീ കറിയാച്ചായന്‍"..."ആണോ അപ്പൊ എനിക്കു തെറ്റിയില്ല ",ഞാന്‍ മനസ്സില്‍ സമാധാനിച്ചു.പക്ഷെ ഈ ജീന്‍സ് ,ഈ ബൂട്സ് ,ഇതെങ്ങനെ എപ്പോ സംഭവിച്ചു.അച്ചായന്‍ ജീന്‍സ് ഇടുമോ ? അതും ഇങ്ങനെ ടിപ് ടോപ്പില്‍? .ലോ കോളജില്‍ പോയാല്‍ ഇങ്ങനെ ഒക്കെ   വേണ്ടിവരുമായിരിക്കും   .ചേച്ചി ത്രേസ്യയെ വിളിച്ചു പറയണം എന്നു തോന്നി .നാവു പൊങ്ങുന്നില്ല.വരട്ടെ സമയം ഉണ്ടല്ലോ .ആ കാഴ്ചയുടെ ക്ഷീണം തീര്‍ക്കാന്‍ ഒരു വാളു കൂടെ വച്ചു .
       അന്നാണ് ബ്രാന്‍ഡ്‌എഡ് ജീന്‍സ് ഇട്ട കറിയാച്ചായന്‍ എന്ന സങ്കല്‍പ്പം ആദ്യമായി മനസ്സില്‍ കയറിയത് , അച്ചായനെ മാറ്റിക്കളഞ്ഞ ലോ കോളേജ് കാണണം എന്നു തോന്നിയത് ,ബ്രാന്‍ഡ്‌എഡ് വസ്ത്രങ്ങള്‍ എന്ന സങ്കല്‍പ്പം വന്നത് .

Sunday, November 21, 2010

ഉല്‍പ്പത്തി

ഗെത്സമേനി   പള്ളിയിലെ പെരുനാള്‍ വെടിക്കിട്ടിന്റെ പത്താമത്തെ അമിട്ടു പൊട്ടിയപ്പോഴാണ്  അമ്മയ്ക്കു തോന്നിയത് , പേറ്റുനോവ് ഉടനെ തുടങ്ങിക്കളയുമെന്ന്  .  "അടങ്ങിക്കിടക്കെട ചെറുക്കാ, വീട്ടില്‍ ആരുമില്ലതതാ" അമ്മ ഒച്ചയെടുത്തു.ഏതായാലും കുറച്ചു നേരത്തേക്ക് ചെറുക്കന്‍ അടങ്ങിക്കിടന്നു .ചെറുക്കനാണെന്ന്  അമ്മയ്ക്കും അച്ചായ്ക്കും ഉറപ്പായിരുന്നു ;അമ്മിണിച്ചായന്‍ ലക്ഷണം നോക്കി പറഞ്ഞിട്ടുണ്ടായിരുന്നു പോലും  . അല്ലേലും അമ്മിണിച്ചായനു തെറ്റുകേല. പോരാത്തതിന് അമ്മച്ചി മിന്നു മാല കൈവെള്ളയ്ക്ക്  മുകളില്‍ വച്ചു കറക്കി കണ്ടുപിടികുകയും ചെയ്തു ."ഇതു ചെറുക്കന്‍   തന്നാന്നെ....തൊമ്മച്ചന്‍"  ..വെടിക്കെട്ടിനു പോയവരൊക്കെ തിരിച്ചു വന്നു കഴിഞ്ഞാണ്  അമ്മയ്ക്കു ശ്വാസം നേരെ വീണത്‌ .ചെറുക്കന്‍ പണി പറ്റിച്ചില്ലലോ  .

 നേരം പാതിരാ കഴിഞ്ഞുകാണും .ആരോ  "ജോസേ......" എന്നു വിളിക്കുന്ന ശബ്ദം കേട്ടാണ് അമ്മ ഞെട്ടി എഴുനേറ്റത്.ആ ഞെട്ടലില്‍ വയറ്റില്‍ കിടന്ന കുട്ടനും ഒന്ന് ഞെട്ടി ."നാത്തൂനാണല്ലോ...ഇന്ന് വരുമെന്ന്  പറഞ്ഞില്ലലോ...എന്റെ കര്‍ത്താവേ !!! "....
"ദെ നിങ്ങളൊന്ന് എന്നീറ്റെ...നാത്തൂന്‍ വന്നേക്കുന്നു".... അമ്മയുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയെന്ന്....ആ കൊള്ളിയാന്‍ വെളുത്തു വീര്‍ത്ത വയറ്റില്‍ കൂടെയും പാഞ്ഞു പോയെന്ന് ... അങ്ങനെയാണത്രേ അമ്മയ്ക്കു പേറ്റുനോവു തുടങ്ങിയത്.

ഗവണ്‍മെന്റ് ആശുപത്രിയുടെ വരാന്തയില്‍ കുത്തിയിരുന്ന് അച്ചാ നേരം വെളുപ്പിച്ചു ..അകത്തു നിലവിളി കേള്‍ക്കാം "അയ്യോ  എനിക്ക് വയ്യായേ ..എന്റെ വയറു പോട്ടിപോകുമേ ...അയ്യോ ....ഈ ഷീറ്റു മാറ്റി പുതിയതു വിരിക്കാതെ ഞാന്‍ കിടക്കത്തില്ലേ.ഇതേല് മുഴുവന്‍ അഴുക്കാണേ .....അമ്മച്ചിയെ എനിക്കു വയ്യേ ...നിങ്ങളിതു വല്ലോം കേള്‍ക്കുന്നുണ്ടോ മനുഷ്യനേ ? "  ..ചില്ലു പൊട്ടിയ വെന്റില്ലെഷന്‍ വിന്‍ഡോയില്‍ കൂടെ പുറത്തു കേള്‍ക്കാം അകത്തെ നിലവിളി . അച്ചാ മനസ്സില്‍ പ്രാര്‍ഥിച്ചു "എന്റെ പാറേല്‍ മാതാവേ കത്തോള്ളണെ..."

ഈ ബഹളങ്ങള്‍ക്കു നടുവിലാണ് ഞാന്‍ ജനിച്ചു വീണത്‌ ..
"സുഖ പ്രസവം  ,പെണ്‍കുഞ്ഞ് ,അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു" ..നേഴ്സമ്മ പുറത്തു വന്നറിയിച്ചു...ഇത്തവണ കൊള്ളിയാന്‍ മിന്നിയത് അച്ചായുടെ നെഞ്ചില്‍. ..."ഇതും  പെണ്ണാണോ ...മാതാവേ !!!"

അമ്മ തൊമ്മനെയും കൊണ്ട് തിരിച്ചു വരുമെന്ന് പറഞ്ഞു നോക്കിയിരുന്ന മൂന്നു വയസുകാരി കൊച്ചു ത്രേസ്യയുടെ സങ്കടം  ആരറിഞ്ഞു ..........