Tuesday, February 22, 2011

മഞ്ഞുകാലം പറയുന്നത്...

          യൂറോപ്പിലെ തണുത്തുറഞ്ഞൊരു മഞ്ഞു കാലത്തേയ്ക്ക് എന്നെ കുടഞ്ഞിട്ടിട്ടു പോയത് വിധി അല്ലാതെ വേറെയൊന്നുമല്ല  .എന്നു വച്ച്‌ എനിക്കാ വിധിയോടു പരിഭവമൊന്നുമില്ല .പുറത്തു വീണു കിടക്കുന്ന മഞ്ഞില്‍ നോക്കിയിരിക്കുമ്പോള്‍ ,ആ മഞ്ഞില്‍ മൂടിപോയ മരങ്ങളെ നോക്കിയിരിക്കുമ്പോള്‍  എന്റെ മനസ് കുറച്ചു ദൂരം സഞ്ചരിച്ച് എന്റെ പ്രിയപ്പെട്ട മരങ്ങളെ തേടിപ്പോയി  .അവിടുന്നും  തെന്നി നീങ്ങി എന്റെ സ്വന്തം ലാബില്‍   തെര്‍മോകോളില്‍  പൊതിഞ്ഞു വച്ച എന്റെ സ്ഥാവരജംഗമ  വസ്തുകളില്‍ ചെന്നെത്തി .ഈ മഞ്ഞിന്റെ നിറവും നിസംഗതയുമാണ്  തെര്‍മോകോളിനും . 'പൊളിച്ചടുക്കുക  ' എന്നൊക്കെ കേട്ടിട്ടേ  ഉള്ളു .അടുത്തയിടെ ആണ് ചെയ്യാന്‍ സാധിച്ചത് . ലാബ്‌ പൊളിച്ചു  പുതിയ കെട്ടിടത്തിലോട്ടു മാറ്റുന്നു. അതുകൊണ്ട് യാത്രയ്ക്കു മുന്‍പേ എന്റെ വസ്തുവഹകള്‍ എല്ലാം ഞാന്‍ പായ്ക്ക് ചെയ്തു.പലതും  തലമുറകള്‍  പഴക്കമുള്ളതാണ്-കൈമാറി വന്നതാണ് .നോക്കീം കണ്ടും ഇടപെട്ടില്ലേല്‍ പിന്നെ നോക്കാനും കാണാനും ഒന്നും അവശേഷിക്കില്ല .എനിക്ക് മേല്‍നോട്ടം കിട്ടിയത് എപ്പോള്‍ വേണേലും പൊട്ടാന്‍ തയാറായി  ഇരിക്കുന്ന സാധനങ്ങള്‍ .ഞാന്‍ ചോദിച്ചു മേടിച്ചതാണ് .വല്ലാത്തൊരു സ്നേഹമാണ് അവറ്റകളോട്.നമ്മുടെ  മനസു പോലാണ് പലതും .ചിലത് തെളിഞ്ഞു സുതാര്യമാണ്. ചിലത് ആരുടെയോ കൈത്തെറ്റില്‍ സുതാര്യത നഷ്ട്ടപെട്ടു പോയത്.മങ്ങല്‍ വീണു വെളിച്ചം കയറ്റാതെ  ഒരുതരം ഏകാന്ത വാസം.ഒരിക്കല്‍ സുതാര്യമായിരുന്നിട്ട് പിന്നീട് എപ്പോഴോ മങ്ങിപോയത്  . എപ്പോള്‍ വേണേല്‍ പൊട്ടാം.പോറല്‍ വീണിട്ടുണ്ടാകും  എപ്പോഴേലും.ചില്ലപ്പോള്‍ ഉപയോഗിച്ചവര്‍ അറിയാതെ ,ചിലപ്പോള്‍ അറിഞ്ഞ്,ചിലപ്പോള്‍ മറന്ന് അങ്ങനെ അങ്ങനെ.ഒരു വെളുപ്പാങ്കാലത്ത് വീണ്ടും എടുക്കുമ്പോള്‍ കൈവെള്ളയില്‍ ഇരുന്നു പൊട്ടും.
എന്റെ കയ്യില്‍ കിടന്നു അങ്ങനെ പൊട്ടുന്നത് എനികൊരു വേദനയാണ് .കാരണം പണ്ട് ഇതുപോലൊരെണ്ണം  എന്റെ കയ്യില്‍ ഇരുന്നു പൊട്ടി ,എന്റെ കൈ മുറിഞ്ഞ് , ആ വിരല്‍ പഴുത്ത്,പിന്നെ കുത്തി വെയ്പ്പെടുത്ത്  ,  കുറച്ചു വേദനിച്ചതാണ്.അതുകൊണ്ട് കുറച്ചു സൂക്ഷിച്ചാണ് 
കൈകാര്യം ചെയ്യുന്നത് .കുഞ്ഞുപിള്ളാരെ കുളിപ്പിച്ച് തുടച്ചു വെള്ളത്തുണിയില്‍ പൊതിയുന്നതുപോലെ ,എല്ലാത്തിനേം കഴുകി 
തുടച്ചു ബബിള്‍ ഷീറ്റില്‍ പൊതിഞ്ഞു തെര്‍മോ കോളില്‍ പായ്ക്ക് ചെയ്തു .അകത്തുള്ളവര്‍ ചില്ലറക്കാരല്ല എന്ന് കാണിച്ചു പെട്ടിയുടെ പുറത്ത് ആവശ്യത്തിനും അനാവശ്യത്തിനും നിര്‍ദേശങ്ങളും
 എഴുതി വച്ചു .."സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട  " 
വെളുത്തുറഞ്ഞ തെര്‍മോകോളിന്റെ      മരവിപ്പിനുള്ളില്‍ അവര്‍ ഒന്നും അറിയാതെ ഇരിപ്പുണ്ടാവും .പുറംലോകത്തിന്റെ ചലനങ്ങള്‍ അറിയാതെ ,ഉലയാതെ ,കയറ്റത്തിലും ഇറക്കത്തിലും ഒരേ നിസംഗതയോടെ ,എടുക്കാന്‍ മുതിരുന്നവര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തികൊണ്ടു അവര്‍ അങ്ങനെ ഇരിക്കട്ടെ.
ഉടഞ്ഞു പോയവയെ ഓര്‍ത്തു ഒരു നിമിഷം മൌനം ആചരിച്ചു ,ഒപ്പീസും ചൊല്ലി -ആരുടെയൊക്കെയോ അശ്രദ്ധയുടെ ഫലം.നഷ്ടപ്പെട് കഴിയുമ്പോഴാണ് നമ്മള്‍ വിലയറിയുന്നത്‌...  ആഖാതങ്ങള്‍ക്കു  പിടി കൊടുക്കാതെ,പിടിവലികളില്‍ പൊട്ടാതെ പൊടിയാതെ   ഇപ്പോഴും അവശേഷിക്കുന്ന  സ്ഫടിക നിര്‍മ്മിതികളെ  , തെര്‍മോകോളിന്റെ സംരക്ഷണയില്‍ കുറച്ചുകാലം കൂടി ഇരിക്കുക. ഈ മഞ്ഞുകാലവും എന്നോടു പറയുന്നത് അതു തന്നെയാണ്-വസന്തം വരേയ്ക്കും തണുത്തുറഞ്ഞു തന്നെയിരിക്കുക  .


No comments:

Post a Comment