വർക്കിംഗ്
ടേബിൾ ഒന്ന് ഒതുക്കിവക്കുക എന്ന മഹത്തരമായ കാര്യം ചെയ്യണം എന്ന് വിചാരിച്ചാണ്
വെളുപ്പാങ്കാലത്ത് ഉണർന്നത്. ലാബിൽ എത്തിയതും അടുക്കി
പെറുക്കു തുടങ്ങി. അതിന്റെ ഭാഗമായി കുറെ പഴയ കീറ ക്കടലാസുകൾ പെറുക്കി കളഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് റാഫേൽന്റെ "Madonna Sistina" യിൽ നിന്ന് രണ്ടു cherubs എന്നെ
നോക്കുന്നത്. സംഭവം ഒരു കലണ്ടർ പേജ് ആണ്.
2011 ഏപ്രിലിൽ നിശ്ചലമായി പോയ ഒരു കലണ്ടർ. സ്ഥല കാലങ്ങളിൽ ഉറഞ്ഞുപോയവരാണ് ഗവേഷകരെന്ന് ഒരു കറുത്ത ഫലിതം ഞങ്ങൾ തന്നെ പറയാറുണ്ട്. 2011 ഏപ്രിൽ കഴിഞ്ഞു,
എത്ര
ശിശിരവും വസന്തവും ഇതിലെ പോയി എന്ന് ഓർത്തുപോയി. ഇത് പക്ഷെ അറിയാതെ
പറ്റിയതല്ല. ചെറൂബ് നെ കണ്ടുകൊണ്ടിരിക്കാൻ അവിടെത്തന്നെ വച്ചതാണ്. വെറുതെ ഒരു മാനസിക
പിന്തുണയ്ക്ക്. എണ്ണിയാൽ തീരാത്ത data points വാരി
വലിച്ചിട്ടിരിക്കുന്ന "Plot" ൽ നോക്കി "hump ഏതാ "peak" ഏതാ " എന്ന് മനസിലാകാതെ കണ്ണും മിഴിചിരിക്കൊമ്പോൾ, ആകാശത്തോട്ടും നോക്കി എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന
ഇതുങ്ങളെ കാണുന്നത് തന്നെ ഒരു സമാധാനമാ. അങ്ങനെയാണ് മേശപ്പുറത്ത് മാലാഖ കുഞ്ഞുങ്ങൾ സ്ഥാനം പിടിച്ചത്. ഇടയിൽ എപ്പഴോ തട്ടീം തടഞ്ഞും താഴെ വീണുപോയതാ. പൊടിതട്ടി വീണ്ടും
എടുത്തു വച്ചപ്പോൾ, മാലാഖാ കുഞ്ഞുങ്ങളെ കണ്ടപ്പോൾ, ചുമ്മാ ആലോചിച്ചു, ഇതിപ്പോ ഏതാ മാസം !!! ഡിസംബർ ആയി. എന്നുവച്ചാൽ ക്രിസ്മസ് ആകാറായി. ശരിയാണ് നല്ല തണുപ്പ്
തുടങ്ങിയിട്ടുണ്ട് ബാംഗ്ലൂരിൽ. മേശപ്പുറത്തിരിക്കുന്ന ചെറുബ് എന്നെ
നോക്കി കണ്ണിറുക്കി കാണിച്ചു. "ക്രിസ്മസ് ആയി കേട്ടോ".
മനസ്സിൽ ആയിരം സീരിയൽ ബൾബുകൾ ഒന്നിച്ചു കത്തി. ക്രിസ്തുമസ് ഓർമ്മകൾ തുടങ്ങുന്നത് മിന്നിക്കത്തുന്ന അസംഖ്യം നക്ഷത്രങ്ങളിലും സീരിയൽ ബൾബുകളിലും നിന്നാണ്,
അവസാനിക്കുന്നത്
മുറ്റത്തും വഴിയിലും പൊട്ടി വിരിഞ്ഞു കിടക്കുന്ന മാലപഠക്കത്തിന്റെ പാതി കരിഞ്ഞ
ചുവന്ന
വർണക്കടലാസിലും. ആദ്യകാല ഓർമകളിൽ ക്രിസ്മസ് ട്രീ ഇല്ല ,പുൽക്കൂടു മാത്രമേ ഉള്ളു. തലയ്ക്കു മുകളിൽ ചുവപ്പിലും വെളുപ്പിലും തിളങ്ങുന്ന നക്ഷത്രങ്ങളും. പുൽക്കൂട്ടിൽ, പിള്ളക്കച്ചയിൽ കിടക്കുന്ന ഉണ്ണീശോ ഉണ്ട്, മാതാവും ഓസേപ്പിതാവും ആട്ടിടയൻമാരുംഉണ്ട്,
ജ്ഞാനികളും
ആടുകളും പിന്നെ കമ്പിളി നൂലിൽ തൂങ്ങിയാടുന്ന ഗ്ലോറിയ മാലാഖയും. (മാലാഖയുടെ കയ്യിൽ പിടിച്ചിരിക്കുന്ന റിബണിൽ ഗ്ലോറിയ എന്ന്
എഴുതിയിരികുന്നത് കൊണ്ട് ഞങ്ങൾ ഗ്ലോറിയ മാലാഖ എന്ന് വിളിച്ചു). ഒർമ്മയുടെ അങ്ങേ അറ്റത്തെവിടെയോ മുതൽ ആയമ്മക്ക് ഒരു ചിറകേ ഉള്ളു . എന്നോ ഒരിക്കൽ നൂല് പൊട്ടി താഴെ
വീണതാണ്. ഗ്ലോറിയ മാലാഖ ആണാണോ പെണ്ണാണോ എന്ന് ചോദിക്കരുത്, എനിക്കും കൊച്ചുത്രെസ്യക്കും എല്ലാ മാലാഖമാരും
പെണ്ണുങ്ങൾ ആയിരുന്നു. ഇതേ ഉണ്ണീശോയേയും കൂട്ടരെയും എല്ലാ വർഷവും, ഒരു 10-12 വര്ഷത്തോളം പല പുല്ക്കൂടുകളിൽ വച്ച് നക്ഷത്രം കത്തിച്ചു സന്തോഷിച്ചു. പുല്ക്കൂട് ഉണ്ടാക്കൽ തുടങ്ങിയത്തിലെ മനശാസ്ത്രം ലളിതവും
നിഷ്കളങ്കവും ആയിരുന്നു. പുല്ക്കൂട് ഇല്ലെങ്കിൽ പിന്നെ ക്രിസ്മസ് പപ്പാ
എവിടെ സമ്മാനം കൊണ്ട് വയ്ക്കും. ഉണ്ണീശോയെക്കാൾ രണ്ടു മൂന്നു വയസു
മൂപ്പുള്ള എനിക്കും എന്നെക്കാൾ രണ്ടു മൂന്നു വയസു
മൂപ്പുള്ള കൊച്ചുത്രേസ്യക്കും, എല്ലാ കുഞ്ഞുങ്ങളെയും പോലെ ക്രിസ്മസ് പപ്പായുടെ അസ്തിത്വത്തിൽ യാതൊരു സംശയവും
ഇല്ലായിരുന്നു. ക്രിസ്മസ് പപ്പാ കരോളും പാടി സമ്മാനവും വച്ചിട്ട് രാത്രിയിൽ പോയി എന്നും ഞങ്ങൾ വിളിച്ചിട്ട്
ഉണര്നില്ല എന്നും അമ്മ പറയുമ്പോൾ വിശ്വസിക്കതിരിക്കാൻ ഒരു കാരണവും
ഇല്ലായിരുന്നു. പിന്നെയും ഒരു മൂന്നാല് വര്ഷം പപ്പാ രാത്രിയിൽ വന്നു പോയി.
ക്രിസ്മസ് പപ്പാ വർണക്കടലാസിൽ പൊതിഞ്ഞു വയ്ക്കുന്ന chocolates ചങ്ങനാശേരി കവലയിലെ അഷറഫിന്റെ കടയിലാണ് മേടിക്കാൻ കിട്ടുന്നതെന്ന് മനസിലായി തുടങ്ങിയതോടെ കഴിക്കാൻ മധുരമുള്ളതും കേൾക്കാൻ സുഘമുള്ളതുമായൊരു കള്ളമായി ഞങ്ങൾ അതിനെ അംഗീകരിച്ചു.
മുറ്റത്തെ
കുറ്റിചെടിയിൽ കുറെ ക്രയ്പ് പേപ്പർ തലങ്ങം വിലങ്ങം ഇട്ടാൽ തീരുമായിരുന്നു ട്രീ അലങ്കാരങ്ങൾ. പിന്നെ ഉത്തരത്തിൽ തൂകിയിടുന്ന വർണക്കടലാസിൽ തീർത്ത
"spirals",
വളരെ
താത്വികമായി എന്റെ കണ്മുന്നിൽ തിരിഞ്ഞു കറങ്ങി. ."ഹോം അലോണ്‍"
കണ്ടതിനു ശേഷമാണ് ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും എന്ന വിഷയത്തിൽ ഗഹനമായ പഠനം
നടന്നത്. അതിനു ശേഷമാണ് ജീവനുള്ള മരങ്ങള്ക്ക് പകരം പ്ലാസ്റ്റിക്, പേപ്പർ മരങ്ങൾ രംഗപ്രവേശനം
ചെയുന്നതും. ഓരോ വര്ഷവും മുറതെറ്റാതെ വരുന്ന പുതിയ പുതിയ മിഠയി പെട്ടികൾ അതിനൊരു പ്രചോദനവും ആയിരുന്നു. സെലീനയും കൊച്ചുത്രേസ്യയും റ്റീനേജ് പ്രോബ്ലെംസ് പരിഹരിച്ചു
കൊണ്ടിരുന്ന കാലത്താണ് പിള്ളക്കച്ചയിൽ കിടക്കുന്ന ഉണ്ണീശോ താഴെ
വീണു ഒരു ഭാഗം അടര്ന്നു പോകുന്നത്. അത്തവണ പുതിയ പുൽക്കൂടു
വന്നു. മാതാവിനെക്കൾ വലിയ ഉണ്നീശോയുള്ള പുൽക്കൂട്. ആളുകൾക്ക് വലിപ്പം കൂടിയതോടെ കാലിത്തൊഴുത്തിൽ അവർ മൂന്നു പേരും മാത്രമായി .പശുവും ആടുകളും കൂടിനു പുറത്തും. ഗ്ലാസ് പേപ്പറിൽ പൊതിഞ്ഞ സീരിയൽ ബൾബുകൾ ചൈനീസ്/ LED illuminations നു വഴിമാറി
ക്കൊടുത്തപ്പോൾ വർണപകിട്ട്
ഏറിയതെ ഉള്ളു. ഒർമ്മയുടെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ ഇതുവരെ പുൽക്കൂട് ഇല്ലാത്ത, അതിനുള്ളിൽ സമ്മാനം ഇല്ലാത്ത ഒരു ക്രിസ്മസ് കാലം ഉണ്ടായിട്ടില്ല. ഡിസംബർ 24 നു രാത്രിയിൽ പുൽക്കൂട്ടിൽ ഉണ്ണി പിറന്നു കഴിയുമ്പോൾ മുറ്റത്ത്
ആദ്യത്തെ
അട്ടിപടക്കം പൊട്ടും. പടക്കം പൊട്ടി തുടങ്ങുന്നിടത്ത് ഞാൻ ഇതെഴുതി നിരത്തുകയാണ്. പറഞ്ഞാലും
പറഞ്ഞാലും തീരാത്ത ക്രിസ്മസ് കഥകളില ആദ്യത്തെത് : പുൽക്കൂട്
ചരിതം.
ചൈനീസ് illuminations നു പകരം
നക്ഷത്രവും സീരിയൽ ബൾബുകളും സ്വന്തമായി ഉണ്ടാകിത്തരാം എന്ന് മറുപാതി പറഞ്ഞപ്പോൾ അലങ്കാരങ്ങൾ സെലീന ഉണ്ടാക്കാം എന്ന്
ഏറ്റുപോയി. ലാബിൽ വർക്കിംഗ് ടേബിൾ വലിപ്പിൽ സാറ്റിൻ റിബൻസ്
കുന്നുകൂടി കിടക്കുന്നു. ചെയ്തു തീർന്നിട്ടില്ലാത്ത ജോലിക്കും
വായിച്ചു തീർന്നിട്ടില്ലാത്ത "papers" നും നടുവിൽ , LED ക്കും circuit board നും resistors നും നടുവിൽ ഉണ്ണിക്കു പിറക്കാൻ ഒരു പുല്ക്കൂടൊരുക്കണം. .
No comments:
Post a Comment